Monday, May 11, 2015

മാവോയിസവും കമ്മ്യൂണിസവും

ജിതിന്‍ ദാസ് എഴുതിയത് .

മാവോയിസവും കമ്മ്യൂണിസവും
=============================
ഭരണകൂടഭീകരത ആരെയും എന്തും ചുമത്തി അകത്താക്കിയേക്കാം. എന്നോ ആരെയോ വിളിച്ചെന്നോ ഒരു മിസ്ഡ് കോള്‍ വന്നെന്നോ ബാറ്ററി വാങ്ങാന്‍ പോയെന്നോ ഒക്കെ പറഞ്ഞ് ആരെയും പിടിച്ച് അനന്തകാലം ജയിലിലിടാം, മര്‍ദ്ദിക്കാം, വേണമെങ്കില്‍ കൊല്ലാനും വിധിക്കാം. വിധിയില്ലാതെ തന്നെ പിടിച്ചിട്ട് പോലീസ് ഓപ്പറേഷനില്‍ മരിച്ചതാണെന്നു പറഞ്ഞ് വെടിവച്ചു കൊല്ലാം.

രാഷ്ട്രീയ തടവുകാരനോ ഭീകരവാദം ആരോപിപ്പിക്കപ്പെട്ടവനോ ആണെങ്കില്‍ പിന്നെ മനുഷ്യാവകാശമൊന്നുമില്ല. ഒരു കുറ്റവും ചാര്‍ത്താതെ ശിഷ്ടകാലം ജയിലിലിട്ടേക്കാം. ഇക്കാര്യങ്ങളിലൊന്നും ആര്‍ക്കും ഒരു സംശയവും വേണ്ടാ. പണ്ടും നടന്നിരുന്നത് ഇതൊക്കെയാണ്, ഇപ്പോഴും നടന്നിരുന്നത് ഇതൊക്കെയാണ്. ഇക്കാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണ് എന്നത് ഇരകളില്‍ ചിലര്‍ ചെയ്യുന്നതും ശരിയാണെന്നാക്കുന്നില്ല. എഴുതാന്‍ മാത്രം ഒന്നുമില്ല ഇപ്പോഴത്തെ മാവോവാദി ആരോപണം ചെയ്തുള്ള അറസ്റ്റുകളില്‍ എന്ന് അറിയാം. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ തന്നെ തങ്ങള്‍ നിരോധിക്കപ്പെട്ട യന്ത്രത്തോക്കുകളും മറ്റും കൊണ്ടു നടക്കുന്നു എന്ന് അടുത്തയിടെ പത്രത്തില്‍ എഴുതിയിരുന്നു. അത്തരം കുറ്റങ്ങള്‍ ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ ഇനി അനന്തകാലം ഇവര്‍ അകത്തു കിടക്കാനോ ഭാവനയിലുള്ളതും വേറാരോ ചെയ്തതുമായ എല്ലാ കുറ്റങ്ങളും ഇവര്‍ക്കുമേല്‍ ആരോപിക്കപ്പെടാനോ ഇവരുമായി ബന്ധമുണ്ട് എന്ന് പറഞ്ഞു കണ്ണില്‍ കണ്ടവരെയെല്ലാം മാവോയിസ്റ്റ് എന്നു പറഞ്ഞ് അകത്തിടാനോ ഒക്കെ സാധ്യതയുണ്ട് എന്നതില്‍ ഭീതിയുമുണ്ട്.

ആ വസ്തുതകള്‍ നിലനില്‍ക്കെത്തന്നെ മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം കൊണ്ടുവരാനായി പരിശ്രമിക്കുകയാണ്, ഇന്ത്യയുടെ ഭാവി അവരുടെ കയ്യിലാണ് കേരളത്തിന്റെ ഭാവിയെയാണ് അറസ്റ്റ് ചെയ്ത് അകത്താക്കിയത് തുടങ്ങിയ വാദങ്ങളോട് ശക്തിയായി വിയോജിക്കുന്നു. ഇമ്മാതിരി വാദങ്ങളെ പൊളിച്ചു അടുക്കി വയ്ക്കേണ്ടതുണ്ട്.

വാദം ഒന്ന്: നക്സലിസവും അതിന്റെ തുടര്‍ച്ചയായ ഇന്നത്തെ മാവോയിസവും വിപ്ലവത്തിന്റെ ഇടിമുഴക്കമാണ്, അതിനെ പ്രോത്സാഹിപ്പിക്കണം.
ഉത്തരം - എല്ലാ പ്രസ്ഥാനങ്ങളും പരിണമിച്ചുകൊണ്ടേയിരിക്കുന്നു. ഏ. ഓ. ഹ്യൂമില്‍ നിന്നും സന്‍‌ജയ് ഗാന്ധിയിലേക്കുള്ള പ്രയാണത്തില്‍ കോണ്‍ഗ്രസിനു വന്ന മാറ്റം, അതേ അളവില്‍ കെ. മാധവന്‍ നായരില്‍ നിന്നു രമേശ് ചെന്നിത്തലയിലേക്കും ഉണ്ടായേ പറ്റൂ. കോണ്‍ഗ്രസ് മാത്രമല്ല എല്ലാ പ്രസ്ഥാനങ്ങളും മാറുന്നു. ശ്രീകണ്ഠന്‍ നായര്‍ സ്ഥാപിച്ച പാര്‍ട്ടിയാണ് അതുകൊണ്ട് ഷിബു ബേബി ജോണ്‍ നിയമസഭയില്‍ കാണിച്ചതൊക്കെ ശരിയാണ് എന്ന് വാദിക്കരുത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടിരുന്നവര്‍ തുടങ്ങി വച്ചു എന്നത് ഇന്ന് ഭീഷണിയും പണം വാങ്ങലും കാശുള്ളവന്റെ പിണിയാള്‍ ജോലിയുമായി നടക്കുന്നവരെ വിപ്ലവകാരികള്‍ ആക്കുന്നില്ല.

വാദം രണ്ട്: മാവോയിസ്റ്റുകള്‍ പരിസ്ഥിതിക്കു വേണ്ടി നിലനില്‍ക്കുന്നു, പശ്ചിമഘട്ടത്തിന്റെ സം‌രക്ഷണം അവരുടെ ചുമതലയാണ്.
പരിസ്ഥിതി നാശത്തില്‍ സര്‍ക്കാരോ മറ്റൊരു സംഘടനയോ മാവോവാദികളുടെ ഏഴയലത്ത് വരില്ല. ആന പിടിത്തം, ആനവേട്ട, കാണ്ടാമൃഗം കടുവ തുടങ്ങിയവയെ നായാടിപ്പിടിക്കല്‍ തുടങ്ങിയവ ഇന്ത്യയില്‍ മഹാഭൂരിഭാഗവും ഇന്ന് റെഡ് കോറിഡോറില്‍ മാവോയിസ്റ്റ് നേതൃത്വത്തിലാണ്. വന്യമൃഗ കച്ചവടം അവരുടെ വരുമാന മാര്‍ഗ്ഗമാണ്. പോരെങ്കില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം വാങ്ങി സം‌രക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും അനധികൃത ഖനനം വനവിഭവ ശേഖരണം തുടങ്ങിയവ അവരുടെ സം‌രക്ഷണത്തില്‍ നടക്കുന്നു.

വാദം മൂന്ന് : മാവോയിസ്റ്റുകള്‍ ആദിവാസികളുടെ പുരോഗതിക്കുവേണ്ടി നിലകൊള്ളുന്നു.
ആദിവാസികള്‍ക്ക് മിനിമം വേതനം വര്‍ദ്ധിപ്പിക്കണം എന്നൊക്കെ പ്രസ്താവന ആര്‍ക്കും ഇറക്കാം. ഫലത്തില്‍ മാവോവാദികള്‍ നിയന്തണം ഏറ്റെടുത്ത ഇടങ്ങളില്‍ അവര്‍ക്ക് കൂലി കൂടിയതായി വിവരമില്ല. ഒഡീഷയില്‍ മാവോയിസ്റ്റ് നിയന്ത്രിതമായ മേഖലകളില്‍ അവര്‍ ബീഡിയില മുതലാളിമാരുടെ കയ്യില്‍ നിന്നു വന്‍‌തുക പ്രതിഫലം വാങ്ങാന്‍ തുടങ്ങിയതോടെ ആദിവാസികള്‍ക്ക് ലഭിക്കുന്ന ബീഡിയില വിലയില്‍ കുത്തനെ ഇടിവുണ്ടായി. ഡോക്റ്റര്‍മാര്‍ക്കു പകരം പാരമ്പര്യ വൈദ്യം മതിയെന്ന് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നതുമൂലം മാവോയിസ് ഗറില്ലകള്‍ അടക്കം ഇവരുടെ നിയന്ത്രണത്തിലുള്ള ആദിവാസി മേഖലകളില്‍ ചികിത്സയില്ലായ്മ, ഭീതിദമായ വിളര്‍ച്ച, സാം‌ക്രമിക രോഗങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പില്ലായ്മ തുടങ്ങിയവ കൊണ്ട് ആളുകള്‍ യാതന അനുഭവിക്കുകയാണ്.

വാദം നാല്: മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകള്‍ ആണ്.
മാവോയിസ്റ്റ് എന്ന പേരില്‍ വര്‍ഷാവര്‍ഷം മുതലാളിമാരില്‍ നിന്നും കമ്പനികളില്‍ നിന്നുമായി രണ്ടായിരം കോടി അച്ചാരം വാങ്ങി അവര്‍ക്കു വേണ്ടി നിലകൊള്ളുന്ന, പാക്കിസ്ഥാന്‍ ചാരസംഘടനയില്‍ നിന്നും എത്രയെന്ന് കണക്കില്ലാതെ പ്രതിഫലം കൈപ്പറ്റുന്ന, ആദിവാസികള്‍ അടക്കം പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ഈ പണം വിനിയോഗിക്കുകയോ മറ്റെന്തെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്യാത്ത സായുധ സംഘടന. ഇതിനെ കമ്യൂണിസം എന്നു വിളിക്കണോ? ബോംബേ ഡക്ക് എന്നു പേരിട്ടാല്‍ ഉണക്കമീന്‍ താറാവാകില്ല.

വാദം നാല്: ഒട്ടേറെ രക്തസാക്ഷികളുടെ ചോര. 
ഒരിക്കല്‍ കൂടി, സ്വാന്തത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ ചോര ബാലകൃഷ്ണപിള്ളയ്ക്കോ കെ.എം. മാണിക്കോ ഉമ്മന്‍ ചാണ്ടിക്കോ രാഹുല്‍ ഗാന്ധിക്കോ ഒരു പരിവേഷവും നല്‍കുന്നില്ല.

വാദം അഞ്ച്: കമ്യൂണിസ്റ്റ് സാഹോദര്യം
ആര്‍.എസ്. എസ്സ്. അടക്കം സകല ഇടതുവിരുദ്ധ ശക്തികളും മറ്റു ഭീകരവാദികളും കൊന്നുകളഞ്ഞതിലും എത്രയോ കൂടുതല്‍ ആണ് മാവോയിസ്റ്റുകള്‍ കൊന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ എന്നതു മാത്രമല്ല, ഇടതുപക്ഷ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സം‌വിധാനത്തില്‍ ഇല്ലാതെയാക്കുന്നതിലും ഇവര്‍ ശ്രദ്ധകാട്ടി.
ഇന്ന് മാവോയിസ്റ്റുകള്‍ ഭീകര സംഘടന മാത്രമെന്ന് ഞാന്‍ ചുരുക്കുന്നു. എങ്കിലും മറ്റു നാനാവിധ ഭീകര സംഘടനകള്‍ ചെയ്യുന്നതില്‍ നിന്ന് ഇവര്‍ക്ക് രണ്ട് മെച്ചങ്ങളുണ്ട്.

1. സ്ത്രീകളെ അടിച്ചമര്‍ത്താനോ ലൈംഗിക ചൂഷണം ചെയ്യാനോ ശ്രമിക്കുന്നില്ല.

2. നിര്‍ബന്ധിച്ച് വിശ്വാസങ്ങള്‍ ഒന്നും അടിച്ചേല്പ്പിക്കുന്നില്ല.
ജനാധിപത്യം തകര്‍ന്നു അതിനാല്‍ ഭാവി ഭീകരവാദത്തിലാണ് എന്ന് ധ്വനിപ്പിക്കുന്നതും ജനാധിപത്യം തകര്‍ന്നു ഭാവി രാജഭരണം/ പട്ടാളഭരണം/ സ്വേച്ഛാതിപത്യം/ മതഭരണം/ ഫാസിസം തുടങ്ങിയവയില്‍ ആണ് എന്ന് വാദിക്കുന്നതിലും വത്യാസമൊന്നുമില്ല.

കൂടുതല്‍ വായനയ്ക്ക്:
http://timesofindia.indiatimes.com/…/articlesh…/29526919.cms
http://www.countercurrents.org/mukherji250510.htm
http://www.claws.in/…/p…/1499829829_IB52Shashank05-05-15.pdf
http://roadsandkingdoms.com/2…/indias-hidden-tiger-poachers/
http://pib.nic.in/newsite/PrintRelease.aspx?relid=93525
http://www.brownpoliticalreview.org/…/terrorism-and-the-in…/

No comments:

Post a Comment