Tuesday, May 31, 2016

14 തെരഞ്ഞെടുപ്പ് 13 സഭ

തിരുവനന്തപുരം > ഐക്യകേരളം രൂപീകരിച്ചശേഷം 14 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. 13 നിയമസഭകള്‍ രൂപീകൃതമായി. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതിനാല്‍ നിയമസഭ രൂപീകരിച്ചില്ല.

(ദേശാഭിമാനി)

1957
1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ രാഷ്ട്രപതിഭരണമായിരുന്നു. 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ വിവിധ ഘട്ടങ്ങളായാണ് ഒന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 126 സീറ്റില്‍ 60 സീറ്റ് കമ്യൂണിസ്റ്റ് പാര്‍ടി സ്വന്തമായും അഞ്ച് സീറ്റില്‍ പാര്‍ടി പിന്തുണച്ച സ്വതന്ത്രരും ജയിച്ചു. ഏപ്രില്‍ അഞ്ചിന് ഇ എം എസിന്റെ നേതൃത്വത്തില്‍ 11 അംഗ മന്ത്രിസഭ അധികാരമേറ്റു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വര്‍ഗീയ– പിന്തിരിപ്പന്‍ ശക്തികള്‍ ഒത്തുചേര്‍ന്ന് വിമോചനസമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഭരണഘടനയുടെ 356–ാംവകുപ്പ് പ്രയോഗിച്ച് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു. തുടര്‍ന്ന് രാഷ്ട്രപതിഭരണം.

1960
1960 ഫെബ്രുവരി ഒന്നിനായിരുന്നു രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പ്. പിഎസ്പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ പാര്‍ടികള്‍ യോജിച്ച് മത്സരിച്ചു. ഈ സഖ്യം 94 സീറ്റ് നേടി. കമ്യൂണിസ്റ്റ് പാര്‍ടിക്ക് 29 സീറ്റ് ലഭിച്ചു. പിഎസ്പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. പട്ടത്തെ പഞ്ചാബിലെ മുഖ്യമന്ത്രിയായി പറഞ്ഞയച്ചശേഷം കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ 1962 സെപ്തംബര്‍ 26ന് മുഖ്യമന്ത്രിയായി. ആഭ്യന്തരമന്ത്രി പി ടി ചാക്കോ രാജിവച്ചു. കോണ്‍ഗ്രസ് ഭിന്നിച്ചു. 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക ബ്ളോക്കായി നിയമസഭയില്‍ ഇരുന്നു. ശങ്കറിനെതിരെ അവര്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.  ശങ്കര്‍ രാജിവച്ചു. വീണ്ടും രാഷ്ട്രപതിഭരണം.

1965
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നു. സിപിഐ എം രൂപീകരിച്ചു. 1965 മാര്‍ച്ച് നാലിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. എസ്എസ്പിയുമായും മുസ്ളിംലീഗുമായും നീക്കുപോക്കുണ്ടാക്കിയാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചൈനാചാരന്മാരെന്ന് ആരോപിച്ച് സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കളെ ജയിലിലടച്ചിരുന്നു. അവര്‍ ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സിപിഐ എം 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 36 സീറ്റ് ലഭിച്ചു. സിപിഐക്ക് നാല്, എസ്എസ്പി 13, മുസ്ളിംലീഗ് ആറ്, കേരള കോണ്‍ഗ്രസ് 23 എന്നിങ്ങനെയാണ് മറ്റു പാര്‍ടികള്‍ക്ക് കിട്ടിയ സീറ്റ്. 12 സ്വതന്ത്രരും വിജയിച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. രാഷ്ട്രപതിഭരണം.

1967
1967ല്‍ സിപിഐ എം, സിപിഐ, മുസ്ളിംലീഗ്, ആര്‍എസ്പി, എസ്എസ്പി, കെഎസ്പി, കെടിപി എന്നീ പാര്‍ടികളടങ്ങുന്ന സപ്തകക്ഷി മുന്നണിയാണ് കോണ്‍ഗ്രസിനെ നേരിട്ടത്. 1967 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 59 സീറ്റില്‍ മത്സരിച്ച സിപിഐ എം 52 സീറ്റില്‍ വിജയിച്ചു. സിപിഐ 22 സീറ്റില്‍ മത്സരിച്ച് 19ല്‍ വിജയിച്ചു. കോണ്‍ഗ്രസ് 133 സീറ്റിലും മത്സരിച്ചെങ്കിലും ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. എസ്എസ്പി 19 സീറ്റിലും മുസ്ളിംലീഗ് 14 സീറ്റിലും ജയിച്ചു. 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാര്‍ച്ച് ആറിന് അധികാരമേറ്റു. 1969 ഒക്ടോബറില്‍ സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി കുറുമുന്നണി രൂപീകരിച്ച് അട്ടിമറിശ്രമം നടത്തിയപ്പോള്‍ 1969 ഒക്ടോബര്‍ 24ന് ഇ എം എസ് രാജിവച്ചു. നവംബര്‍ ഒന്നിന് സിപിഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പുതിയ മന്ത്രിസഭ അധികാരമേറ്റു. ജനവിധി തേടാനായി 1970 ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു.

1970
1970 സെപ്തംബര്‍ 17നായിരുന്നു അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, മുസ്ളിംലീഗ്, പിഎസ്പി എന്നിവ ചേര്‍ന്ന് മുന്നണിയായി മത്സരിച്ചു. 79 സീറ്റ് നേടി ഈ മുന്നണി അധികാരത്തിലെത്തി. സി അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പിന്നീട് മന്ത്രിസഭയില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ നിയമസഭയുടെ കാലാവധി മൂന്നുഘട്ടങ്ങളിലായി 18 മാസംകൂടി നീട്ടി.

1977
1977 മാര്‍ച്ചിലായിരുന്നു ആറാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സിപിഐ എം വിരുദ്ധമുന്നണി 111 സീറ്റ് നേടി. കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ 1977 മാര്‍ച്ച് 25ന് അധികാരമേറ്റു. അടിയന്തരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളംപറഞ്ഞുവെന്ന പരാമര്‍ശത്തെതുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25ന് രാജിവച്ചു. തുടര്‍ന്ന് എ കെ ആന്റണി, പി കെ വാസുദേവന്‍നായര്‍, സി എച്ച് മുഹമ്മദുകോയ എന്നിവര്‍ വിവിധ കാലയളവുകളില്‍ മുഖ്യമന്ത്രിമാരായി. കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെതുടര്‍ന്നും സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസിലെ തീരുമാനത്തെതുടര്‍ന്നും കേരളത്തില്‍ പുതിയൊരു ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകൃതമായി.

1980
1980 ജനുവരി 3, 6 തീയതികളില്‍ ഏഴാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി 93 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ 1980 ജനുവരി 25ന് അധികാരമേറ്റു. 1981 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി രാജിവച്ചു. ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്നായിരുന്നു രാജി. പിന്നീട് കെ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും ആന്റണി കോണ്‍ഗ്രസിലും  ജനതാ പാര്‍ടിയിലുമുണ്ടായ പിളര്‍പ്പുമൂലം മന്ത്രിസഭ തുലാസിലായി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൂങ്ങിനിന്ന മന്ത്രിസഭയെ കേരള കോണ്‍ഗ്രസ് അംഗമായ ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ച് താഴെയിറക്കി. 1982 മാര്‍ച്ച് 17ന് കെ കരുണാകരന്‍ മന്ത്രിസഭ രാജിവച്ചു.

1982
1982 മാര്‍ച്ച് 19ന് നടന്ന എട്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നീ പ്രധാന മുന്നണികള്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ജെ, എന്‍ഡിപി, എസ്ആര്‍പി, ജനത (ജി), ആര്‍എസ്പി എസ്, എന്‍ആര്‍എസ്പി എന്നിവയായിരുന്നു യുഡിഎഫ് ഘടകകക്ഷികള്‍. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ് എസ്, അഖിലേന്ത്യാ മുസ്ളിംലീഗ്, ആര്‍എസ്പി, ലോനപ്പന്‍ നമ്പാടന്റെ കേരള കോണ്‍ഗ്രസ് എസ് എന്നിവയായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികള്‍. യുഡിഎഫ് 77 സീറ്റില്‍ വിജയിച്ചു. കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി.

1987
ഒമ്പതാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 1987ല്‍ സാമുദായിക പാര്‍ടികളുമായി ഒരു ധാരണയുമില്ലാതെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മില്‍നിന്ന് വിട്ടുപോയ എം വി രാഘവനെ യുഡിഎഫ് പിന്തുണച്ചു. എല്‍ഡിഎഫ് 78 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ 1987 മാര്‍ച്ച് 26ന് നിലവില്‍ വന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം 1991 ഏപ്രില്‍ അഞ്ചിന് നിയമസഭ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

1991
പത്താം നിയമസഭാ തെരഞ്ഞെടുപ്പ് 1991 ജൂണ്‍ 12ന് നടന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാഷ്ട്രീയാന്തരീക്ഷത്തെയാകെ മാറ്റിമറിച്ചു. കോണ്‍ഗ്രസിന് അനുകൂലമായ സഹതാപതരംഗമുണ്ടായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 91 സീറ്റ് നേടി വിജയിച്ചു. 1991 ജൂണ്‍ 24ന് മുഖ്യമന്ത്രിയായി അധികാരമേറ്റ കെ കരുണാകരന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിനെതുടര്‍ന്ന് 1995 മാര്‍ച്ച് 16ന് രാജിവച്ചു. 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

1996
1996 മേയില്‍ നടന്ന 11–ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1996 മെയ് 20ന് അധികാരമേറ്റു.

2001
2001 മെയ് പത്തിനായിരുന്നു 12–ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. യുഡിഎഫിന് 99 സീറ്റും എല്‍ഡിഎഫിന് 40 സീറ്റും ലഭിച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായി 2001 മെയ് 17ന് അധികാരമേറ്റു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിയെതുടര്‍ന്ന് എ കെ ആന്റണി 2004 ആഗസ്ത് 29ന് രാജിവച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ആഗസ്ത് 31ന് അധികാരമേറ്റു.

2006
2006 ഏപ്രില്‍, മെയ് മാസങ്ങളിലായി മൂന്നുഘട്ടമായാണ് 13–ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 99 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി ഉജ്വലവിജയം നേടി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2006 മെയ് 18ന് അധികാരമേറ്റു.

2011
2011 ഏപ്രില്‍– മേയില്‍ നടന്ന 14–ാമത്തെ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് യുഡിഎഫ് ജയിച്ചത്. 72 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് 68 സീറ്റ് ലഭിച്ചു. ഏറ്റവും കൂടുതല്‍ സീറ്റില്‍ വിജയിച്ചത് സിപിഐ എമ്മാണ്– 45 സീറ്റ്. 2011 മെയ് 18ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റു.


14 തെരഞ്ഞെടുപ്പ് 13 സഭ

Tuesday, May 17, 2016

ജനാധിപത്യ കേരളം ഇതുവരെ

Tuesday Mar 15, 2016
വി ജയിന്‍
ഇന്ത്യയില്‍തന്നെ ഏറ്റവും ചലനാത്മകമായ ജനാധിപത്യസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇതിന് സഹായകമായ ജനകീയരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനൊപ്പമാണ് നിയമനിര്‍മാണസഭയും വളരാന്‍ തുടങ്ങിയത്.
ഇന്നത്തെ കേരള നിയമസഭയിലെത്തിച്ചേര്‍ന്ന നിയമനിര്‍മാണസഭകളുടെ ചരിത്രം 1888ലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ രാമവര്‍മയുടെ ഭരണകാലത്ത്  നിയമനിര്‍മാണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു കൌണ്‍സില്‍ രൂപീകരിക്കാനാണ് 1888ല്‍ തീരുമാനിച്ചത്. ഒരു റഗുലേഷനിലൂടെയാണ് ഇത് നിലവില്‍വന്നത്. 1888 ആഗസ്ത് 23ന് സെക്രട്ടറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിലായിരുന്നു ആദ്യയോഗം. എട്ടുപേരായിരുന്നു അംഗങ്ങള്‍. ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൌദ്യോഗികാംഗങ്ങളും.
1898 മാര്‍ച്ച് 21ന് മറ്റൊരു റഗുലേഷനിലൂടെ കൌണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഒമ്പത് ഔദ്യോഗികാംഗങ്ങളും ആറ് അനൌദ്യോഗികാംഗങ്ങളും. 1904ല്‍ കൌണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. കാര്‍ഷിക– വ്യാവസായിക– വാണിജ്യമേഖലകളില്‍നിന്ന് ഓരോ താലൂക്കിലും രണ്ടുപേരെവീതം ഡിവിഷന്‍ പേഷ്കാര്‍ നിര്‍ദേശിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1904 ഒക്ടോബര്‍ 22നായിരുന്നു ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം. വിജെടി ഹാളിലാണ് യോഗം ചേര്‍ന്നത്. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.
1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം), ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ സഭകള്‍ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും എക്സ് ഒഫീഷ്യോ ചെയര്‍മാന്‍. 1947 സെപ്തംബര്‍ നാലിന് ഉത്തരവാദിത്തഭരണം പ്രഖ്യാപിക്കുംവരെ ഈ സംവിധാനം തുടര്‍ന്നു.
കൊച്ചിരാജ്യത്ത് 1925ല്‍ 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. 1938ല്‍ ദ്വിഭരണ വ്യവസ്ഥ വന്നു. കൌണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഏകാംഗമന്ത്രിയായി. 1946ലാണ് നാലംഗ മന്ത്രിസഭ നിലവില്‍ വന്നത്. 1947 ആഗസ്ത് 14ന് കൊച്ചിയില്‍ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബര്‍ ഒന്നിന് പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് ടി കെ നായര്‍ പ്രധാനമന്ത്രിയായി. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി ലെജിസ്ളേറ്റീവ് അസംബ്ളി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ 1948 സെപ്തംബര്‍ 20ന് മന്ത്രിസഭ അധികാരമേറ്റു.
1948 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ പ്രതിനിധിസഭ രൂപീകരിച്ചു. 1948 മാര്‍ച്ച് 20ന് ചേര്‍ന്ന സഭയുടെ ആദ്യ യോഗത്തില്‍ എ ജെ ജോണിനെ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പട്ടം രാജിവച്ചതിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.
തിരുവിതാംകൂര്‍ മഹാരാജാവിനെ രാജപ്രമുഖായി പ്രഖ്യാപിച്ച് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു– കൊച്ചി രൂപീകരണം നടന്നു. പറവൂര്‍ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റ് 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.
1951–52ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസായിരുന്നു. എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള
ഇ എം എസ് മുഖ്യമന്ത്രിയായി സത്യാപ്രതിജ്ഞ ചെയ്യുന്നുഇ എം എസ് മുഖ്യമന്ത്രിയായി സത്യാപ്രതിജ്ഞ ചെയ്യുന്നു
മന്ത്രിസഭ 1952 മാര്‍ച്ച് 12ന് അധികാരമേറ്റെങ്കിലും 1952 സെപ്തംബര്‍ 13ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954ല്‍ തെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ടി, പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികള്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിഎസ്പി കാലുമാറി. പ്രതിപക്ഷത്തിരുന്ന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ വീണ് അവര്‍ സ്വന്തം മന്ത്രിസഭ രൂപീകരിച്ചു. അങ്ങനെ പിഎസ്പി നേതാവ് പട്ടം താണുപിള്ള 1954 മാര്‍ച്ച് 17ന് മന്ത്രിസഭ രൂപീകരിച്ചു. എന്നാല്‍, പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇടയ്ക്കിടെ ഉരസലുകള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് ചില ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ പട്ടം ഒരുങ്ങിയതോടെ കോണ്‍ഗ്രസിന് സമനില തെറ്റി. അവര്‍ വലിയതോതില്‍ പ്രതിഷേധസമരങ്ങള്‍ ഉയര്‍ത്തി. 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് കാലുവാരി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1955 ഫെബ്രുവരി 14ന് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഈ മന്ത്രിസഭയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1956 മാര്‍ച്ച് 23ന് രാജിവച്ചു. പിന്നീട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് അധീനതയില്‍ മദിരാശി പ്രവിശ്യയിലായിരുന്നു മലബാര്‍. മദിരാശി നിയമസഭയില്‍ 1920 മുതല്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1951–52ലെ തെരഞ്ഞെടുപ്പില്‍ 375 സീറ്റില്‍ കോണ്‍ഗ്രസ് 152 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി 62 സീറ്റിലും ജയിച്ചു. മദിരാശി നിയമസഭയില്‍ മലബാറില്‍നിന്നുള്ള അംഗസംഖ്യ 29 ആയിരുന്നു. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി, കോണ്‍ഗ്രസ് എന്നിവര്‍ ഏഴുവീതം സീറ്റ് നേടി. സോഷ്യലിസ്റ്റ് പാര്‍ടി നാല് സീറ്റിലും മുസ്ളിംലീഗ് രണ്ട് സീറ്റിലും ജയിച്ചു.  രാജാജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മലബാറില്‍നിന്ന് കെ പി കുട്ടിക്കൃഷ്ണന്‍നായര്‍ അംഗമായിരുന്നു. 1954 ഏപ്രിലില്‍ കെ കാമരാജ് മുഖ്യമന്ത്രിയായി.
1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍ വന്നു. തിരു–കൊച്ചിയും മലബാറും സംയോജിച്ച് കേരള സംസ്ഥാനം രൂപംകൊണ്ടു. രാഷ്ട്രപതിഭരണത്തിലേക്കാണ് കേരളം പിറന്നുവീണത്. 1957 ഏപ്രില്‍ അഞ്ചുവരെ നീണ്ടു രാഷ്ട്രപതിഭരണം. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ലോകചരിത്രത്തില്‍തന്നെ പുതിയൊരു അനുഭവമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. 114 മണ്ഡലത്തിലായിരുന്നു വോട്ടെടുപ്പ്. 12 മണ്ഡലത്തില്‍നിന്ന് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തു. 11 പട്ടികവിഭാഗ സീറ്റുകളിലും ഒരു ജനറല്‍ സീറ്റിലുമാണ് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തത്.
1958 ല്‍ കേരളസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുഖ്യമന്ത്രി ഇ എം എസ് സ്വീകരിക്കുന്നു 1958 ല്‍ കേരളസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുഖ്യമന്ത്രി ഇ എം എസ് സ്വീകരിക്കുന്നു
ആര്‍എസ്‌പി, കെഎസ്‌പി എന്നീ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നു. എന്നാല്‍,  അമിതമായ അവകാശവാദങ്ങളാണ് ഈ പാര്‍ടികള്‍ ഉന്നയിച്ചത്. കൊല്ലം ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റ സീറ്റും നല്‍കില്ലെന്നായിരുന്നു ആര്‍എസ്‌പിയുടെ നിലപാട്. തൃശൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ പാര്‍ടിക്ക് സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് കെഎസ്‌പിയും സ്വീകരിച്ചു. അതോടെ സഖ്യശ്രമം പൊളിഞ്ഞു. ഒറ്റയ്ക്ക് 28 സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരു സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. 24 സീറ്റില്‍ കെട്ടിവച്ച കാശുംപോയി. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 23ന് ഫലം പുറത്തുവന്നു. 60 സീറ്റാണ് കമ്യൂണിസ്റ്റ് പാര്‍ടി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ അഞ്ച് സ്വതന്ത്രരും ജയിച്ചു. കോണ്‍ഗ്രസ് 43 സീറ്റില്‍ ജയിച്ചു. ഇതടക്കം കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ക്കുന്നവര്‍ 61 പേരായിരുന്നു സഭയില്‍. മാര്‍ച്ച് 25ന് ഇ എം എസിനെ കമ്യൂണിസ്റ്റ് പാര്‍ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ആദ്യ കേരള നിയമസഭയുടെ സ്പീക്കറായി ആര്‍ ശങ്കരനാരായണന്‍ തമ്പിയെ തെരഞ്ഞെടുത്തു. ഇ എം എസ് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. സി അച്യുതമേനോന്‍ (ധനകാര്യം), ടി വി തോമസ് (ഗതാഗതം, തൊഴില്‍), കെ സി ജോര്‍ജ് (ഭക്ഷ്യം, വനം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ (തദ്ദേശസ്വയംഭരണം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം, സഹകരണം), കെ ആര്‍ ഗൌരി (റവന്യൂ, എക്സൈസ്), വി ആര്‍ കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എ ആര്‍ മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മറ്റ് മന്ത്രിമാര്‍. ഈ മന്ത്രിസഭ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു.
കേരളത്തില്‍ ജന്മി നാടുവാഴിത്തത്തിന്റെ വേരറുക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കൃഷിഭൂമി കര്‍ഷകന് ലഭ്യമാക്കുകയുംചെയ്ത കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസമേഖലയുടെ വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസബില്‍ എന്നിവ സമ്പന്നവര്‍ഗത്തെ പ്രകോപിപ്പിച്ചു. മന്ത്രിസഭയെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗവും അവര്‍ പയറ്റി. 65 പേരില്‍ സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ 64 പേരുടെ പിന്തുണയാണ് മന്ത്രിസഭയ്ക്കുള്ളത്. ഇതില്‍നിന്ന് രണ്ടുപേരെ കാലുമാറ്റിക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുപിടിച്ച് ശ്രമിച്ചു. കമ്യൂണിസ്റ്റ് എംഎല്‍എമാരെവരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചു. ഇതിനായി വലിയ പണച്ചാക്കുകളുടെ സഹായം തേടി. അന്താരാഷ്ട്ര ഏജന്‍സികള്‍വരെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ധനസഹായം നല്‍കിയ കാര്യം പിന്നീട് പുറത്തുവന്നു. 1958ല്‍ ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. '57ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച റോസമ്മ പുന്നൂസ് നിയമപരമായ ചില കാരണങ്ങളാല്‍ അയോഗ്യയാക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. റോസമ്മ പുന്നൂസിനെതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാകെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ പുന്നൂസ് ജയിച്ചു.
എല്ലാ ജാതി– മത ശക്തികളെയും ഭൂപ്രഭുക്കളെയും കൂട്ടിയോജിപ്പിച്ച് 'വിമോചനസമരം' നടത്തിയാണ് ആദ്യത്തെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തെ ഇടപെടുവിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുതന്നെ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിലുള്ള പലര്‍ക്കും സംസ്ഥാന സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എഐസിസി അധ്യക്ഷകൂടിയായിരുന്ന മകള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത സമ്മര്‍ദത്തിനുവഴങ്ങിയാണ് നെഹ്റു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.
1959 ജൂലൈ 31ന് ഭരണഘടനയുടെ 356–ാം വകുപ്പ് ഉപയോഗിച്ച് കേരളമന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ട ഈ സംഭവം ഇന്ത്യയില്‍ ആദ്യത്തേതായി

http://www.deshabhimani.com/election2016/news/view/40

പിളര്‍പ്പുകളുടെ കാലം മുന്നണികളുടെയും



Tuesday Mar 15, 2016
വി ജയിന്‍
1967 ലെ മന്ത്രിസഭാംഗങ്ങള്‍
1960 ഫെബ്രുവരിയിലായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പിഎസ്പി, മുസ്ളിംലീഗ് എന്നീ പാര്‍ടികളുമായി യോജിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ളിംലീഗിനെ കൂട്ടി മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അത്തരമൊരു വാഗ്ദാനം മുസ്ളിംലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കമ്യൂണിസ്റ്റ് പാര്‍ടിയെ നേരിടാന്‍ മുസ്ളിംലീഗിന്റെയും പിഎസ്പിയുടെയും പിന്തുണ കോണ്‍ഗ്രസിന് വേണമായിരുന്നു. അവസാനം ഒരുമിച്ച് മത്സരിക്കാം, മന്ത്രിസഭയില്‍ ചേരുന്നില്ലെന്ന് മുസ്ളിംലീഗും പിഎസ്പിയും സമ്മതിച്ചു. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മൂന്ന് പാര്‍ടികളുടെയും കൊടി ഉണ്ടാകണമെന്ന് ലീഗും പിഎസ്പിയും നിര്‍ബന്ധംപിടിച്ചു. തെരഞ്ഞെടുപ്പിനുശേഷം കൂട്ടു ഗവണ്‍മെന്റാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് അണികളോട് ലീഗ് നേതൃത്വം പറഞ്ഞു.
എല്ലാ ജാതി– മത– വര്‍ഗീയ ശക്തികളുടെയും പിന്തുണ കോണ്‍ഗ്രസ് നേടി. തെരഞ്ഞെടുപ്പില്‍ 126 സീറ്റില്‍ 94 സീറ്റ് ഈ സഖ്യം നേടി. കോണ്‍ഗ്രസിന് 63 സീറ്റാണ് ലഭിച്ചത്. പിഎസ്പിക്ക് 20ഉം മുസ്ളിംലീഗിന് 11ഉം. കമ്യൂണിസ്റ്റ് പാര്‍ടിക്ക് 29 സീറ്റ് ലഭിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു. ഒറ്റയ്ക്ക് മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടായില്ല. ലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നിശ്ചയിച്ചു. അങ്ങനെ സ്പീക്കര്‍സ്ഥാനം മുസ്ളിംലീഗിന് നല്‍കാന്‍ തീരുമാനിച്ചു. മന്നത്ത് പത്മനാഭന്റെ ഒത്താശയോടെ പിഎസ്പി നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ആര്‍ ശങ്കറിന് ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗിലെ കെ എം സീതിസാഹിബ് സ്പീക്കര്‍. അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്ന്  പുതിയ സ്പീക്കറെ തെരഞ്ഞെടുക്കേണ്ടിവന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു– ലീഗ് അംഗം സ്പീക്കറാകാന്‍ പാടില്ല, ലീഗില്‍നിന്ന് രാജിവച്ച് സ്പീക്കറാകാം. അങ്ങനെ സി എച്ച് മുഹമ്മദുകോയ മുസ്ളിംലീഗ് അംഗത്വം രാജിവച്ച് സ്പീക്കറായി. തങ്ങളോടുള്ള വിവേചനനിലപാടില്‍ പ്രതിഷേധിച്ച് ഭരണമുന്നണിയില്‍നിന്ന് പിന്മാറാന്‍ മുസ്ളിംലീഗ് തീരുമാനിച്ചു. അങ്ങനെ 1961 നവംബര്‍ പത്തിന് സി എച്ച് രാജിവച്ചു. തുടര്‍ന്ന് 1961 ഡിസംബര്‍ 13ന് കോണ്‍ഗ്രസിലെ അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി. കോണ്‍ഗ്രസ്– പിഎസ്പി സംയുക്തഭരണം തുടര്‍ന്നു.
ഭരണമുന്നണിയില്‍ ചെറിയ പാര്‍ടിയായിരുന്നു പിഎസ്പിയെങ്കിലും കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവം പട്ടം അംഗീകരിച്ചില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോട് ആലോചിക്കാതെ പട്ടം പല തീരുമാനങ്ങളും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പട്ടത്തെ പേടിയായിരുന്നു എന്നതാണ് സത്യം. ഗതികെട്ട കോണ്‍ഗ്രസ് പട്ടത്തെ കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. പഞ്ചാബ് ഗവര്‍ണറായി പട്ടത്തെ നിയമിക്കുകയെന്നതായിരുന്നു പദ്ധതി. അങ്ങനെ പട്ടം 1962 സെപ്തംബര്‍ 26ന് രാജിവച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. പിന്നീട് പിഎസ്പി മന്ത്രിമാര്‍ രാജിവച്ചു.
ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ കാറില്‍ ഒരു സ്ത്രീയെ കണ്ടു എന്ന ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളുംമൂലം അദ്ദേഹം 1964 ഫെബ്രുവരി 20ന് രാജിവച്ചു. പിന്നീട് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ച് തോറ്റു. കെ സി എബ്രഹാമാണ് വിജയിച്ചത്. 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 24 പേര്‍ പി ടി ചാക്കോയ്ക്ക് വോട്ടുചെയ്തു. ആഗസ്ത് ഒന്നിന് പി ടി ചാക്കോ ഹൃദയസ്തംഭനംമൂലം മരിച്ചു. മരിക്കുംവരെ അദ്ദേഹം കോണ്‍ഗ്രസുകാരനായി തുടര്‍ന്നു. പി ടി ചാക്കോയെ ഗൂഢാലോചന നടത്തി പുറത്താക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ 15 എംഎല്‍എമാര്‍ വിമതന്മാരായി. 1964 സെപ്തംബര്‍ രണ്ടിന് ഈ എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി ഈ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടുചെയ്തു. അവിശ്വാസപ്രമേയം പാസായി. 1964 സെപ്തംബര്‍ പത്തിന് ശങ്കര്‍ മന്ത്രിസഭ രാജിവച്ചു. രാഷ്ട്രപതിഭരണത്തിലായി കേരളം വീണ്ടും.
കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്ന 15 എംഎല്‍എമാര്‍ മന്നത്ത് പത്മനാഭന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. 1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ മന്നത്ത് പത്മനാഭനാണ് പാര്‍ടിയുടെ രൂപീകരണപ്രഖ്യാപനം നടത്തിയത്. അന്ന് കെ എം മാണി കേരള കോണ്‍ഗ്രസില്‍ എത്തിയിട്ടില്ല. ആദ്യം എന്‍എസ്എസിന്റെ വലിയ പിന്തുണ കേരള കോണ്‍ഗ്രസിനുണ്ടായിരുന്നു. പിന്നീട് മന്നവും കേരള കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ തെറ്റി. ഈ ഭിന്നിപ്പ് കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും കുറച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഭിന്നതകള്‍ ഉടലെടുത്ത കാലമായിരുന്നു അറുപതുകളുടെ ആദ്യപകുതി. 1964ല്‍ പാര്‍ടി പിളര്‍ന്നു. സിപിഐ എം രൂപംകൊണ്ടു. 1965ലെ തെരഞ്ഞെടുപ്പ് സിപിഐ എമ്മിന്റെ പ്രസക്തി ബോധ്യപ്പെടുത്തേണ്ട തെരഞ്ഞെടുപ്പായിരുന്നു. ചൈനീസ് ചാരന്മാരെന്ന് ആരോപിച്ച് സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെയെല്ലാം ജയിലിലടച്ചു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇ എം എസ് മാത്രമായിരുന്നു പുറത്തുണ്ടായിരുന്ന പ്രധാന നേതാവ്.
സിപിഐ എം, എസ്എസ്പി, കെടിപി, കെഎസ്പി സഖ്യം, മുസ്ളിംലീഗ്– കേരള കോണ്‍ഗ്രസ് സഖ്യം, സിപിഐ– ആര്‍എസ്പി സഖ്യം എന്നിവയും കോണ്‍ഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. മുസ്ളിംലീഗുമായി ചില ധാരണകള്‍ സിപിഐ എം ഉണ്ടാക്കിയിരുന്നു. 133 സീറ്റിലേക്കായിരുന്നു മത്സരം. 73 സീറ്റില്‍ മത്സരിച്ച സിപിഐ എം 40 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജയിച്ച 40 സിപിഐ എം സ്ഥാനാര്‍ഥികളില്‍ 29 പേരും 'ചൈനീസ് ചാരന്മാര്‍' എന്ന് മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞവരായിരുന്നു. 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് 36 സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. സിപിഐ 79 സീറ്റില്‍ മത്സരിച്ച് മൂന്നു സീറ്റില്‍ വിജയിച്ചു. പുതുതായി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് 54 സീറ്റില്‍ മത്സരിക്കുകയും 23ല്‍ വിജയിക്കുകയും ചെയ്തു. മുസ്ളിംലീഗ് ആറു സീറ്റിലും എസ്എസ്പി 13 സീറ്റിലും വിജയിച്ചു. 12 ഇടത്ത് സ്വതന്ത്രരാണ് ജയിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവദിക്കാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ സിപിഐ എമ്മിലെ കെ അനിരുദ്ധന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി.
ഇടതുപാര്‍ടികളെ കൂട്ടിയോജിപ്പിച്ച് കോണ്‍ഗ്രസിനെതിരായ ശക്തമായ രാഷ്ട്രീയമുന്നണിയുണ്ടാക്കാമെന്നും പുതിയ സര്‍ക്കാരിനെ അധികാരത്തിലേറ്റാമെന്നുമുള്ള സിപിഐ എമ്മിന്റെ പ്രതീക്ഷയാണ് ചില ഇടതുപാര്‍ടികള്‍തന്നെ ഇല്ലാതാക്കിയത്. അത് തെറ്റായെന്ന് ആ പാര്‍ടികള്‍ക്ക് പിന്നീട് മനസ്സിലായി. തെരഞ്ഞെടുപ്പിനുശേഷം ഭക്ഷ്യപ്രശ്നം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഇടതുപാര്‍ടികളുടെ യോജിപ്പുണ്ടായി. എന്നാല്‍, ഇന്ത്യ– പാകിസ്ഥാന്‍ യുദ്ധം വന്നതോടെ സ്ഥിതി മാറി. ചര്‍ച്ചചെയ്ത് ഇരു രാജ്യങ്ങളും തര്‍ക്കം തീര്‍ക്കണമെന്ന സിപിഐ എം നിലപാടിനെ ഇതേ പാര്‍ടികള്‍ എതിര്‍ത്ത് രംഗത്തുവന്നു. എന്നാല്‍, താഷ്കെന്റില്‍ വച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതോടെ സിപിഐ എം നിലപാട് ശരിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഇതോടെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ ഈ പാര്‍ടികള്‍ തയ്യാറായത്.
1967 മാര്‍ച്ചുവരെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നു. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണിയാണ് കോണ്‍ഗ്രസിനെതിരെ മത്സരിച്ചത്. സിപിഐ, മുസ്ളിംലീഗ്, എസ്എസ്പി, ഐഎസ്പി, കെടിപി എന്നീ പാര്‍ടികള്‍ ഘടകകക്ഷികളായിരുന്നു. 59 സീറ്റില്‍ മത്സരിച്ച സിപിഐ എം 52 സീറ്റില്‍ വിജയിച്ചു. സിപിഐ 22 സീറ്റില്‍ മത്സരിച്ച് 19ല്‍ വിജയിച്ചു. കോണ്‍ഗ്രസ് 133 സീറ്റിലും മത്സരിച്ചെങ്കിലും ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു അത്. എസ്എസ്പി 19 സീറ്റിലും മുസ്ളിംലീഗ് 14 സീറ്റിലും ജയിച്ചു. 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാര്‍ച്ച് ആറിന് അധികാരമേറ്റു. എസ്എസ്പിയിലെ ഡി ദാമോദരന്‍പോറ്റി സ്പീക്കറായി.
കെ ആര്‍ ഗൌരി (റവന്യൂ, ഭക്ഷ്യ–സിവില്‍ സപ്ളൈസ്), ഇ കെ ഇമ്പിച്ചിബാവ (ഗതാഗതം), എം കെ കൃഷണന്‍ (വനം, പട്ടികജാതിക്ഷേമം), പി ആര്‍ കുറുപ്പ് (ജലസേചനം, സഹകരണം), പി കെ കുഞ്ഞ് (ധനം), സി എച്ച് മുഹമ്മദ്കോയ (വിദ്യാഭ്യാസം), എം പി എം അഹമ്മദ് കുരിക്കള്‍ (തദ്ദേശസ്വയംഭരണം), ടി വി തോമസ് (വ്യവസായം), ബി വെല്ലിങ്ടണ്‍ (ആരോഗ്യം), ടി കെ ദിവാകരന്‍ (പൊതുമരാമത്ത്), മത്തായി മാഞ്ഞൂരാന്‍ (തൊഴില്‍), അവുക്കാദര്‍ കുട്ടി നഹ (പഞ്ചായത്ത്– അഹമ്മദ് കുരിക്കളുടെ മരണത്തെതുടര്‍ന്ന് 1968 നവംബര്‍ 9ന് സ്ഥാനമേറ്റു).
ഭക്ഷ്യക്ഷാമം രൂക്ഷമായ കാലമായിരുന്നു അത്. കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഭരണമുന്നണിയുടെ നേതൃത്വത്തില്‍ നടന്നു. സപ്തകക്ഷി മുന്നണിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢശ്രമം നടന്നു. സിപിഐയുടെ നേതൃത്വത്തില്‍  ഒരു കുറുമുന്നണി രൂപീകരിക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി. ചികിത്സയ്ക്കായി ഇ എം എസ് കിഴക്കന്‍ ജര്‍മനിയില്‍പോയി മടങ്ങിയപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനാകാത്ത നിലയിലെത്തിയിരുന്നു. ഈ രാഷ്ട്രീയപ്രതിസന്ധി ഇ എം എസ് മന്ത്രിസഭയുടെ രാജിയിലാണ് കലാശിച്ചത്. സിപിഐ, ആര്‍എസ്പി, മുസ്ളിംലീഗ് പാര്‍ടികളിലെ മന്ത്രിമാര്‍ 1969 ഒക്ടോബറില്‍ രാജി സമര്‍പ്പിച്ചു. 1969 നവംബര്‍ ഒന്നിന് ഇ എം എസ് രാജി സമര്‍പ്പിച്ചു. സിപിഐയുടെ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസും പിന്തുണ നല്‍കി. 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. 1970 ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു

http://www.deshabhimani.com/election2016/news/view/41