Tuesday, May 17, 2016

ചരിത്രത്തിലിടംനേടിയ 1987



Wednesday Mar 16, 2016
1987 ലെ ഇ കെ നായനാര്‍ മന്ത്രിസഭ
മുന്നണിസംവിധാനങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ചേര്‍ന്നതായി പുതിയ യുഡിഎഫ്. മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് ജെ, എന്‍ഡിപി, എസ്ആര്‍പി, ജനത പാര്‍ടി ജി, ആര്‍എസ്പി എസ്, എന്‍ആര്‍എസ്പി എന്നിവയും യുഡിഎഫില്‍ അംഗങ്ങളായിരുന്നു. ഡിഎല്‍പി പിന്തുണയും വാഗ്ദാനംചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഐ എം, സിപിഐ, കോണ്‍ഗ്രസ് എസ്, അഖിലേന്ത്യാ മുസ്ളിംലീഗ്, ആര്‍എസ്‌പി, ലോനപ്പന്‍ നമ്പാടന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എസ്, ഡിഎസ്‌പി, ലോക്ദള്‍ എന്നിവയായിരുന്നു ഘടകകക്ഷികള്‍. 1982 മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിന് 77 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഐ– 20, കോണ്‍ഗ്രസ് എ– 15, മുസ്ളിംലീഗ്– 14, കേരള കോണ്‍ഗ്രസ് എം– 6, കേരള കോണ്‍ഗ്രസ് ജെ– 8, ജനത പാര്‍ടി ജി– 4, ഡിഎല്‍പി, പിഎസ്പി, സ്വതന്ത്രന്‍– ഒന്നുവീതം എന്നിങ്ങനെയായിരുന്നു യുഡിഎഫിലെ കക്ഷിനില. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് 63 സീറ്റ് ലഭിച്ചു. സിപിഐ എം– 26, സിപിഐ– 13, കോണ്‍ഗ്രസ് എസ്– 7, അഖിലേന്ത്യാ മുസ്ളിംലീഗ്– 4, ജനത പാര്‍ടി– 4, ആര്‍എസ്പി– 4, കേരള കോണ്‍ഗ്രസ് എസ്, ഡിഎസ്പി, സ്വതന്ത്രര്‍– ഒന്നുവീതം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിലെ കക്ഷിനില.
എല്ലാ വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറിയത്. അധികാരത്തിലിരുന്നപ്പോള്‍ എല്ലാ വര്‍ഗീയശക്തികളെയും പ്രീണിപ്പിക്കുകയുംചെയ്തു. ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയ ദേശീയ രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് എ, ഐ കോണ്‍ഗ്രസുകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ ശരീഅത്ത് വിവാദം, ഷാബാനു കേസ് എന്നീ പ്രശ്നങ്ങളില്‍ സിപിഐ എം എടുത്ത ഉറച്ച നിലപാടുകാരണം അഖിലേന്ത്യാ മുസ്ളിംലീഗ് എല്‍ഡിഎഫ് വിട്ടു. ഇരു മുസ്ളിംലീഗുകളും ലയിച്ച് ഒന്നായി. വര്‍ഗീയശക്തികളുമായി ഒരു തരത്തിലുള്ള ധാരണയും പാടില്ലെന്ന ഉറച്ച തീരുമാനം ഇതിനകം സിപിഐ എം എടുത്തിരുന്നു.
സി അച്യുതമേനോന്‍ മന്ത്രിസഭയ്ക്കുശേഷം കാലാവധി പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മന്ത്രിസഭയാണ് 1982ലെ കെ കരുണാകരന്‍ മന്ത്രിസഭ. എല്ലാ ജാതി– മത ശക്തികളെയും കൂട്ടുപിടിച്ചായിരുന്നു 1982 മുതല്‍ 87 വരെയുള്ള ആ മന്ത്രിസഭയുടെ ഭരണം. സാമുദായിക– വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയുള്ള യുഡിഎഫ് ഭരണം കേരളത്തില്‍ അസ്വസ്ഥതയുടെ വിത്ത് വിതച്ചു. നിരവധി സ്ഥലങ്ങളില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായി. മുസ്ളിംലീഗ്, എന്‍ഡിപി, എസ്ആര്‍പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ടികളുടെ സമ്മര്‍ദരാഷ്ട്രീയത്തിനു വഴങ്ങിയുള്ള ഭരണത്തില്‍ അഴിമതി കൊടികുത്തിവാണു. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. തങ്കമണി എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്കും മറ്റ് ഗ്രാമവാസികള്‍ക്കുമെതിരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണം രാജ്യത്തിനു മുന്നില്‍ കേരളത്തിന്റെ അന്തസ്സ് കെടുത്തി.
കെ കരുണാകരന്‍ പാവം പയ്യനുവേണ്ടി നടത്തിയ അനധികൃതമായ ഇടപെടലുകള്‍, എം പി ഗംഗാധരന്റെ പൈപ്പ് കുംഭകോണം, ഭക്ഷ്യമന്ത്രി യു എ ബീരാന്റെ അരികുംഭകോണം, സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കോളേജുകളും പോളിടെക്നിക്കുകളും അനുവദിക്കാന്‍ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് എടുത്ത തീരുമാനം, വന്‍കിട തോട്ടമുടമകളുടെ റവന്യൂ റിക്കവറി നടപടി ഒഴിവാക്കിക്കൊടുത്ത ധനമന്ത്രി കെ എം മാണിയുടെ അഴിമതി, തൊഴില്‍മന്ത്രി കടവൂര്‍ ശിവദാസന്‍ നടത്തിയ അനധികൃത നിയമനങ്ങള്‍, ഗതാഗതമന്ത്രി പി കെ വേലായുധനെതിരായ ബസ് ചേസിസ് അഴിമതി എന്നിവയില്‍ യുഡിഎഫ് സര്‍ക്കാര്‍ കറപുരണ്ടു നിന്നു.
1987 മാര്‍ച്ച് 26ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഇ കെ നായനാര്‍ (ഫയല്‍ചിത്രം)1987 മാര്‍ച്ച് 26ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഇ കെ നായനാര്‍ (ഫയല്‍ചിത്രം)
1987 മാര്‍ച്ച് 23നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ഒരു സാമുദായിക പാര്‍ടിയും ഉണ്ടായിരുന്നില്ല. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്), ജനതാദള്‍, ലോക്ദള്‍ എന്നിവയായിരുന്നു ഘടകകക്ഷികള്‍. കോണ്‍ഗ്രസ് ഐ, മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് ജെ, കേരള കോണ്‍ഗ്രസ് എം, എന്‍ഡിപി, എസ്ആര്‍പി, ആര്‍എസ്പി എസ് എന്നീ പാര്‍ടികളാണ് യുഡിഎഫില്‍ ഉണ്ടായിരുന്നത്. കോട്ടയം, വാമനപുരം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 138 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. സിപിഐ എം വലിയ രാഷ്ട്രീയ വെല്ലുവിളി നേരിട്ട തെരഞ്ഞെടുപ്പാണ് 1987ല്‍ നടന്നത്. 1985ലെ സിപിഐ എം പന്ത്രണ്ടാം പാര്‍ടി കോണ്‍ഗ്രസ് സുപ്രധാനമായ ഒരു രാഷ്ട്രീയനിലപാട് സ്വീകരിച്ചു. ജാതി– മത ശക്തികളുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടും പാടില്ലെന്നതായിരുന്നു അത്. ഇതിനെ എതിര്‍ത്ത എം വി രാഘവനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. അദ്ദേഹം സിഎംപി എന്ന പാര്‍ടി രൂപീകരിച്ച് സിപിഐ എമ്മിന് വെല്ലുവിളി ഉയര്‍ത്തി. കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ്, സിഎംപിക്ക് പിന്തുണ നല്‍കി. അഖിലേന്ത്യാ മുസ്ളിംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ഒരു സാമുദായിക പാര്‍ടിയുമായും കൂട്ടുകൂടില്ലെന്നും എല്‍ഡിഎഫ് തീരുമാനമെടുത്തു. യുഡിഎഫ് ആകട്ടെ എല്ലാ വര്‍ഗീയശക്തികളുടെയും പിന്തുണ തേടി. എന്‍ഡിപിയും എസ്ആര്‍പിയും മുസ്ളിംലീഗും കേരള കോണ്‍ഗ്രസും അവര്‍ക്കൊപ്പംനിന്നു. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ യുഡിഎഫ് ഭരണത്തോടും അവരുടെ സാമുദായിക പ്രീണനത്തോടും അഴിമതിയോടും കടുത്ത അമര്‍ഷമുണ്ടായിരുന്നു.
എല്‍ഡിഎഫ് അതിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് 1987ലെ തെരഞ്ഞെടുപ്പില്‍ നടത്തിയത്. സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രചാരണത്തിന് പിന്തുണ നല്‍കി. ഗായകസംഘങ്ങളും തെരുവുനാടക സംഘങ്ങളും യുഡിഎഫ് ഭരണത്തിനെതിരായ ശക്തമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്‍ഡിഎഫിന്റെ പ്രചാരണഗാനങ്ങള്‍ ജനസഹസ്രങ്ങള്‍ ഏറ്റുപാടി. അതിശക്തമായ പ്രചാരണമാണ് ഇരു മുന്നണികളും നടത്തിയത്. പ്രധാനമന്ത്രി രാജീവ്ഗാന്ധി കേരളത്തില്‍ 3450 കിലോമീറ്റര്‍ സഞ്ചരിച്ചു. 54 യോഗങ്ങളിലായി 24 മണിക്കൂര്‍ 25 മിനിറ്റ് സംസാരിച്ചു. വര്‍ക്കല, തിരുവനന്തപുരം, കളമശേരി എന്നിവിടങ്ങളിലെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുറാലികള്‍ ശുഷ്കമായത് വലിയ വാര്‍ത്തയായി. ഇ എം എസിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ പ്രചാരണറാലികള്‍ പതിനായിരങ്ങളുടെ ആവേശപ്രകടനങ്ങളായി മാറി.
മാര്‍ച്ച് 23നായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 24ന് ഫലപ്രഖ്യാപനം. 78 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തി. സിപിഐ എം– 38, സിപിഐ എം സ്വതന്ത്രര്‍– 4, സിപിഐ– 16, കോണ്‍ഗ്രസ് എസ്– 6, ജനത പാര്‍ടി– 7, ആര്‍എസ്പി– 5, ലോക്ദള്‍– 1. യുഡിഎഫിന് 61 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഐ– 33, മുസ്ളിംലീഗ്– 15, കേരള കോണ്‍ഗ്രസ് ജെ– 5, കേരള കോണ്‍ഗ്രസ് എം– 4, എന്‍ഡിപി (പി)– 1, സ്വതന്ത്രര്‍– 2.
1962നുശേഷം സാമുദായികശക്തികളുടെ പിന്‍ബലമില്ലാത്ത ഒരു ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത് 1987ലാണ്. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മാര്‍ച്ച് 26ന് അധികാരമേറ്റു. ടി കെ രാമകൃഷ്ണന്‍, കെ ആര്‍ ഗൌരിയമ്മ, വി വിശ്വനാഥമേനോന്‍, ടി ശിവദാസമേനോന്‍, വി ജെ തങ്കപ്പന്‍, ടി കെ ഹംസ, ഇ ചന്ദ്രശേഖരന്‍നായര്‍, വി വി രാഘവന്‍, പി എസ് ശ്രീനിവാസന്‍, പി കെ രാഘവന്‍, ബേബിജോണ്‍, കെ ചന്ദ്രശേഖരന്‍, കെ പങ്കജാക്ഷന്‍, കെ ശങ്കരനാരായണപിള്ള, എ സി ഷണ്‍മുഖദാസ്, എന്‍ എം ജോസഫ്, ലോനപ്പന്‍ നമ്പാടന്‍, എ നീലലോഹിതദാസ് എന്നിവരായിരുന്നു മന്ത്രിമാര്‍. എം പി വീരേന്ദ്രകുമാര്‍ മന്ത്രിയായി 1987 ഏപ്രില്‍ രണ്ടിന് സ്ഥാനമേറ്റെങ്കിലും ജനതാ പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍മൂലം ഏപ്രില്‍ ഏഴിന് രാജിവയ്ക്കേണ്ടിവന്നു. ആ ഒഴിവിലാണ് എന്‍ എം ജോസഫ് മന്ത്രിയായത്.
സമ്പൂര്‍ണ സാക്ഷരതായജ്ഞം, കൂട്ടുകൃഷി, ഏവരുടെയും പ്രശംസ നേടിയ പൊതുവിതരണ സംവിധാനം തുടങ്ങി നിരവധി നേട്ടങ്ങളുണ്ടാക്കിയ ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നു തന്നെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരമ്പതൂരിലുണ്ടായ സ്ഫോടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗം അന്തരീഷമാകെ മാറ്റിമറിച്ചു. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യത അതോടെ ഇല്ലാതായി

http://www.deshabhimani.com/election2016/news/view/43

No comments:

Post a Comment