Wednesday, July 1, 2015

കോസ്റ്റസ് വാസെവാനിസ്: ഒട്ടും വളയാത്ത ഒരു നട്ടെല്ല്. ഗ്രീസ്

കോസ്റ്റസ് വാസെവാനിസ്: ഒട്ടും വളയാത്ത ഒരു നട്ടെല്ല്






സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം ഒളിപ്പിച്ച ഗ്രീക്ക് പ്രമാണികളുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഗ്രീക്ക് മാധ്യമ പ്രവര്‍ത്തകന്‍ കോസ്റ്റസ് വാസെവാനിസിന്റെ ജീവിതം. സി.ആര്‍. ഹരിലാല്‍ എഴുതുന്നു


ഗ്രീസില്‍നിന്ന് അവസാനമായി കേട്ട ഏറ്റവും ആര്‍ജവമുള്ള സ്വരങ്ങളിലൊന്ന് കോസ്റ്റസ് വാസെവാനിസ് (Kostas Vaxevanis) എന്ന മാധ്യമ പ്രവര്‍ത്തകന്റേതാണ്. വന്‍കിട മുതലാളിമാര്‍ ഭരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അഴിമതിയുടെ കൂട്ടുകെട്ടിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നേരത്ത് മാധ്യമധര്‍മത്തിന്റെ പതാക ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച ‘ഹോട്ട് ഡോക്’ എന്ന അന്വേഷണാത്മക മാസികയുടെ എഡിറ്ററാണ് വാസെവാനിസ്. നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയ 2059 പ്രമുഖരായ ഗ്രീക്കുകാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മോചിതനാവുകയും ചെയ്ത ധീരനായ ഈ മാധ്യമ പ്രവര്‍ത്തകന്‍, ജനാധിപത്യത്തെക്കുറിച്ച് ഗ്രീസ് ഇന്നു കാണുന്ന ഏറ്റവും ഉജ്വലമായ സ്വപ്നമാണ്.
ഇന്നത്തെ ഇന്ത്യനവസ്ഥകളെ സൂക്ഷ്മമായി വായിച്ചെടുക്കാനാവുന്ന പല സൂചനകളും ഗ്രീസില്‍നിന്നുള്ള ഈ വാര്‍ത്തകളിലുണ്ട്. ഉദാരവല്‍കരണത്തിന്റെ രണ്ടാം നിര ചെകുത്താന്‍മാരെ തുറന്നുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങിന്റെ ചെയ്തികളുടെ പല വശങ്ങള്‍ ഈ ഗ്രീക്ക് ദുരന്തകഥയില്‍ കാണാം. ഭരണകൂടവും കോര്‍പറേറ്റുകളും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ കഥ നമുക്കും ഏറെ പരിചിതമാണല്ലോ. സ്വിസ് ബാങ്ക് അക്കൌണ്ടുകളില്‍ പൂഴ്ത്തിവെക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരാത്ത ഈ ഇരുട്ടിലിരുന്ന് ഈ വാര്‍ത്തകള്‍ വായിച്ചെടുക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് ഒട്ടും ശുഭകരമായ കാര്യങ്ങളേയല്ല- സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം ഒളിപ്പിച്ച ഗ്രീക്ക് പ്രമാണികളുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഗ്രീക്ക് മാധ്യമ പ്രവര്‍ത്തകന്‍ കോസ്റ്റസ് വാസെവാനിസിന്റെ ജീവിതം. സി.ആര്‍. ഹരിലാല്‍ എഴുതുന്നു


ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപര്‍വതമാണിന്ന് ഗ്രീസ്. കണ്ണുംപൂട്ടിയുള്ള സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ പട്ടിണിയിലേക്കുള്ള നെട്ടോട്ടത്തിലാണ് ഈ രാജ്യം. ഉള്ളതെല്ലാം കട്ടുമുടിക്കപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങള്‍ പൂര്‍ണ പരാജയമെന്നു തെളിഞ്ഞു. രാജ്യത്തെ പാപ്പരാക്കാന്‍ മല്‍സരിച്ച രാഷ്ട്രീയക്കാരും കട്ടുമുടിക്കാന്‍ അവര്‍ക്കാപ്പം നിന്ന ബിസിനസുകാരും എന്തും മൂടിവെക്കാന്‍ പ്രൊഫഷണലിസത്തിന്റെ പ്രായോഗികത മറയാക്കിയ മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ദാരിദ്യ്രത്തിലേക്ക് പൊതിഞ്ഞു കെട്ടുകയാണ് ജനാധിപത്യത്തിന്റെ ഈ പേറ്റുമുറിയെ.
മറുവശത്ത്, വമ്പിച്ച ഒരു ജനകീയ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുകയാണ്. ശമ്പളമടക്കം എല്ലാം വെട്ടിച്ചുരുക്കപ്പെട്ട് ദാരിദ്യ്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ജനത തെരുവിലിറങ്ങി കഴിഞ്ഞു. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഇതേ അളവില്‍ തുടരുന്നതിനെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇന്നലെ തുടങ്ങിവെച്ചപണിമുടക്ക് രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. എല്ലാ മധ്യവര്‍ഗ അവിവേകങ്ങളും മാറ്റിവെച്ച് വരും ദിവസങ്ങള്‍ ഗ്രീക്ക് ജനത പോര്‍മുഖത്തായിരിക്കുമെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
 
പണിമുടക്കിന്റെ ഭാഗമായി അടച്ചിട്ട ഏതന്‍സ് മെട്രോ. Image Courtesy: Der Spiegel

 
ഒട്ടും വളയാത്ത ഒരു നട്ടെല്ല്
കത്തുന്ന ഈ ദേശത്തുനിന്ന് അവസാനമായി കേട്ട ഏറ്റവും ആര്‍ജവമുള്ള സ്വരങ്ങളിലൊന്ന് കോസ്റ്റസ് വാസെവാനിസ് (Kostas Vaxevanis)എന്ന മാധ്യമ പ്രവര്‍ത്തകന്റേതാണ്. വന്‍കിട മുതലാളിമാര്‍ ഭരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അഴിമതിയുടെ കൂട്ടുകെട്ടിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നേരത്ത് മാധ്യമധര്‍മത്തിന്റെ പതാക ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച ‘ഹോട്ട് ഡോക്’ എന്ന അന്വേഷണാത്മക മാസികയുടെ എഡിറ്ററാണ് വാസെവാനിസ്. നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയ 2059 പ്രമുഖരായ ഗ്രീക്കുകാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മോചിതനാവുകയും ചെയ്ത ധീരനായ ഈ മാധ്യമ പ്രവര്‍ത്തകന്‍, ജനാാധിപത്യത്തെക്കുറിച്ച് ഗ്രീസ് ഇന്നു കാണുന്ന ഏറ്റവും ഉജ്വലമായ സ്വപ്നമാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 46കാരനായ കോസ്റ്റസ് വാസെവാനിസ്, കുത്തഴിഞ്ഞ ഗ്രീക്ക് നീതിന്യായ വ്യവസ്ഥയുടെ ലക്ഷണമൊത്ത ഉദാഹരണം പോലെ അരങ്ങേറിയ വിചാരണയെന്ന അസംബന്ധ നാടകത്തിനുശേഷം ജയില്‍മോചിതനായത്. ലോകം മുഴുവന്‍ കണ്ണിമയ്ക്കാതെ നോക്കിനില്‍ക്കുന്നുവെന്ന പൂര്‍ണബോധ്യത്തിലാണ്, രാജ്യാന്തര മാധ്യമങ്ങള്‍ നടത്തിയ ഉജ്വല ശ്രമങ്ങള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തനത്തിലെ ഈ ധീരസ്വരം സ്വാതന്ത്യ്രത്തിലേക്കു നടന്നത്.
 
കോസ്റ്റസ് വാസെവാനിസ്

 
‘സത്യം പറയലാണ് എന്റെ ജോലി’
ഒരിക്കലും ശ്രദ്ധാകേന്ദ്രമാവാന്‍ ആഗ്രഹിക്കാത്ത വാസെവാനിസ് അവിചാരിതമായാണ് മാധ്യമ ലോകത്തിന്റെ പ്രതീക്ഷയായി മാറിയത്. ‘ വാര്‍ത്തയാവലല്ല, അത് നേര്‍ക്കുനേരെ പറയല്‍ മാത്രമാണ് എന്റെ ജോലി. സത്യം പറയല്‍. ചിലര്‍ അച്ചടിക്കരുതെന്ന് താല്‍പ്പര്യപ്പെടുന്ന സത്യങ്ങള്‍ അച്ചടിക്കലാണ് മാധ്യമ പ്രവര്‍ത്തനം.’
രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ സ്വിസ് ബാങ്കുകളില്‍ പൂഴ്ത്തുക എന്നത് അഴിമതി ഗ്രസിച്ച എല്ലാ ഭരണവ്യവസ്ഥകളുടെയും നാട്ടുനടപ്പാണ്. ഇന്ത്യയിലും ഫലപ്രദമായി നടന്നുപോവുന്ന കലാപരിപാടിയാണിത്. ’1948^2008 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തെ രഹസ്യബാങ്ക് അക്കൌണ്ടുകളിലേക്ക് പ്രവഹിച്ച സമ്പത്ത് ഏകദേശം 462 ബില്യണ്‍ കോടി ഡോളര്‍ വരുമെന്നാണ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയെന്ന സ്ഥാപനത്തിന്റെ 2010ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1991ലെ ഉദാരവല്‍കരണത്തിനുശേഷമാണ് ഇവയില്‍ ഭൂരിഭാഗവും നടക്കുന്നത്’. (കെ.പി സേതുനാഥ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് നവംബര്‍ 4^10)
മറ്റല്ലാ രാജ്യങ്ങളെയും പോലെ ഗ്രീസിലും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ്, രണ്ടു വര്‍ഷംമുമ്പ്, മുന്‍ ഫ്രഞ്ച് മന്ത്രിയും ഐ.എം.എഫ് മേധാവിയുമായ ക്രിസ്റ്റിന്‍ ലഗാര്‍ദ് (Christine Lagarde) ഒരു പട്ടിക ഗ്രീസിനു കൈമാറിയത്.സ്വിസ് ബാങ്കുകളില്‍ അക്കൌണ്ടുള്ള രണ്ടായിരത്തിലേറെ ഗ്രീക്കുകാരുടെ പേരുവിവരങ്ങളാണ് പട്ടികയിലുള്ളത്. പട്ടിക അതേ പടി പൂഴ്ത്തിവെക്കാന്‍ കള്ളപ്പണത്തിന്റെ പ്രായോജികരായ ഭരണാധികാരികള്‍ക്കും അവര്‍ക്കു താങ്ങൂം തണലുമായി നില്‍ക്കുന്ന ഉദ്യോഗസ്ഥ മേധാവികളും ബിസിനസുകാരും മാധ്യമങ്ങളും അടങ്ങുന്ന കോക്കസിനും കഴിഞ്ഞു. എന്നാല്‍, വാസെവാനിസിന്റെ മാസികയായ ‘ഹോട്ട് ഡോക്’ ഈ പട്ടിക പുറത്തുവിട്ടു.
 
'ഹോട്ട് ഡോക്' മാസിക

 
വിചാരണ എന്ന അസംബന്ധ നാടകം
അഞ്ചു ദിവസത്തിനകം നടപടിയുണ്ടായി. ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവു പ്രകാരം വാസെവാനിസ് അറസ്റ്റ് ചെയ്യപ്പെട്ടു. സ്വകാര്യതാ ലംഘന കുറ്റമടക്കം ആരോപിച്ചായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷം തടവും വന്‍തുക പിഴയും വിധിക്കാവുന്ന കുറ്റം. ഗ്രീക്ക് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും ആഗോള മാധ്യമങ്ങള്‍ സംഭവത്തിന് വന്‍ കവറേജ് നല്‍കി.
ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായി. അഞ്ച് വര്‍ഷമായി സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികള്‍ ദയനീയമാവംവിധം അനുഭവിച്ചുകൊണ്ടിരുന്ന ഗ്രീക്ക് ജനത ഇതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒടുവില്‍ നവംബര്‍ ഒന്നാം തീയതി, നീണ്ട 12 മണിക്കൂര്‍ വിചാരണക്കുശേഷം, മൂന്നംഗ കോടതി വാസെവാനിസിനെ വെറുതെ വിടുകയായിരുന്നു. ഇതിനിടെ, പ്രമുഖ ഗ്രീക്ക് പത്രമായ Ta Nea പട്ടിക പുനപ്രസിദ്ധീകരിച്ചു. മാധ്യമ മുതലാളിമാര്‍ പച്ചക്കൊടി കാട്ടുന്ന വിവരങ്ങള്‍ പ്രസിദ്ധീക്കരിക്കല്‍ മാത്രമാണ് ജേണലിസമെന്ന നിര്‍വചനം കലക്കിക്കുടിച്ച പ്രായോഗിക ബുദ്ധികളായ ഗ്രീക്ക് മാധ്യമപ്രവര്‍ത്തകര്‍ എന്നിട്ടും സഹപ്രവര്‍ത്തകന് പിന്തുണയുമായി രംഗത്തു വരാന്‍ മടിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഴിമതിക്കെതിരെ മിഴിച്ചു നില്‍ക്കില്ലെന്നും അര്‍ത്ഥവത്തായ മാധ്യമ പ്രവര്‍ത്തനം തുടരുമെന്നുമാണ്, ജയില്‍മോചിതനായ ശേഷം ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വാസെവാനിസ് വ്യക്തമാക്കിയത്. ‘രാഷ്ട്രീയ മേലാളന്‍മാരുടെ വാലാട്ടികളായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍. തങ്ങളെ ശല്യം ചെയ്യാതെ അവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്തു. എന്നാല്‍, ഞങ്ങളെയതിനു കിട്ടില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും’.
 
വാസെവാനിസ്

 
ഗ്രീസ് ഭരിക്കുന്നത് അഴിമതി കോക്കസ്
ഗ്രീക്ക് ജനാധിപത്യം വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും വാസെവാനിസ് ‘ഗാര്‍ഡിയനു’ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘പരസ്പരം താങ്ങുകയും മറയാവുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന ഒരു വിഷവലയമാണ് രാജ്യം ഭരിക്കുന്നത്. ദിവസവും നിയമങ്ങള്‍ മാറുന്നു. സ്വന്തം നിയമലംഘനങ്ങള്‍ മറച്ചുവെക്കുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നു’.
ഗ്രീക്ക് മാധ്യമങ്ങളില്‍ ഭൂരിഭാഗവും അടിമകളാണെന്നും വാസെവാനിസ് ചൂണ്ടിക്കാണിക്കുന്നു. ‘രാജ്യത്തെ കട്ടുമുടിക്കുന്ന അതേ ബിസിനസുകാരാണ് മാധ്യമ മുതലാളിമാരും. ഇതിനാല്‍, അര്‍ദ്ധ സത്യങ്ങള്‍ മാത്രമേ ഗ്രീക്കുകാര്‍ക്ക് അറിയുന്നുള്ളൂ. നുണകളേക്കാള്‍ ഭീകരമാണ് ഈ അര്‍ദ്ധസത്യങ്ങള്‍’
‘ഏതെങ്കിലും പ്രോസിക്യൂട്ടറുടെ തീരുമാനം മാത്രമായിരുന്നില്ല എന്റെ അറസ്റ്റ്. വളരെ ബോധപൂര്‍വമായ, ആസൂത്രിത നീക്കമായിരുന്നു അത്. എന്നെ അറസ്റ്റ് ചെയ്തതോടൈ ആര്‍ക്കുമെന്നെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. പെട്ടെന്ന് അമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്റെ വീട് വളയുകയായിരുന്നു. പ്രോസിക്യൂട്ടര്‍ വന്നപ്പോള്‍ നേരാംവണ്ണമുള്ള ഒരു അറസ്റ്റ് വാറന്റ് പോലുമുണ്ടായിരുന്നില്ല കൈയില്‍. പക്ഷേ, എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു കാര്യം, അവിടെ കൂടിയ പൊലീസുകാരില്‍ ഭൂരിഭാഗം പേരും വാസ്തവത്തില്‍ ഞാന്‍ ചെയ്ത നല്ല കാര്യത്തിന്റെ പേരില്‍ എന്നെ അഭിനന്ദിക്കുകയായിരുന്നു. ‘
‘എ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദ് ഗ്രീസിനു മാത്രമല്ല കള്ളപ്പണക്കാരുടെ പട്ടിക കൈമാറിയത്. ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കും സമാനമായ പട്ടിക കൈമാറിയിരുന്നു. അവിടങ്ങളിലൊക്കെ പട്ടികയ്ക്കു മേല്‍ അന്വേഷണങ്ങളും നടപടികളുമുണ്ടായി. എന്നാല്‍, ഗ്രീസില്‍ മാത്രം ഒന്നുമുണ്ടായില്ല. നികുതിവെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നുമൊക്കെ വായ്ത്താരിയിടാന്‍ അവര്‍ മറന്നില്ല. കാരണം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം ആ പട്ടികയിലുണ്ട്. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ അവരൊന്നും ചെയ്തില്ല. കാരണം, അധികാരത്തിലിരിക്കുന്നവരുടെ ഉറ്റവരായിരുന്നു പട്ടികയിലേറെയും.’
‘എന്റെ സ്റ്റോറിയുടെ കാര്യത്തില്‍ വിദേശ മാധ്യമങ്ങള്‍ ഇത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഇതും കുഴിച്ചുമൂടപ്പെടുമായിരുന്നു. ബി.ബി.സിയും സി.എന്‍.എന്നും വാര്‍ത്ത ബ്രേക്ക് ചെയ്യുമ്പോഴും ഗ്രീക്ക് മാധ്യമങ്ങള്‍ എന്റെ മോചനവാര്‍ത്തയില്‍ വലിയ താല്‍പ്പര്യമേ കാണിച്ചിട്ടില്ല. 1967^74 കാലത്തെ ഏകാധിപത്യത്തിന്റെ നാളുകളിലും രാജ്യത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ ഗ്രീക്ക് ജനത വിദേശ മാധ്യമങ്ങളെയാണ് കാതോര്‍ത്തത്’.
 
വാസെവാനിസ്

 
ഇവിടെ നിയമമുണ്ടാക്കുന്നത് നിയമലംഘകര്‍
ജര്‍മന്‍ മാസിക ‘ദെര്‍ സ്പീഗല്‍’ ഓണ്‍ലൈന്‍ എഡിഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ച അഭിമുഖത്തിലും സമാനമായ അഭിപ്രായ പ്രതികരണങ്ങളാണ് വാസെവാനിസ് നടത്തുന്നത്. ജനത എന്ന നിലയില്‍ ഗ്രീക്കുകാര്‍ അനുഭവിക്കുന്ന നിസ്സഹായതയും അരക്ഷിതാവസ്ഥയും ആ വരികളില്‍ വായിക്കാം.
അഭിമുഖം ഇങ്ങനെയാണ്:
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ആശ്ചര്യമുണ്ടായോ?
ഉവ്വ്. തോന്നി. അപകടകാരിയായ ഏതോ ക്രിമിനലിനെ പിടിക്കാനെന്നോണമാണ് പൊലീസ് എന്റെ വീട് വളഞ്ഞത്. ഈ പട്ടിക പുറത്തുവരാതിരിക്കാന്‍ മൂന്ന് സര്‍ക്കാറുകള്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തിരുന്നു. കിംവദന്തികളുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ആരൊക്കെയെന്ന് പേരു വെളിപ്പെടുത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. അസംബന്ധമായിരുന്നു അത് . ഭൂരിഭാഗം ഗ്രീക്കുകാരും ചെലവുചുരുക്കല്‍ നടപടി മൂലം പിഴിയപ്പെടുന്ന നേരത്ത് കള്ളപ്പണം വിദേശത്ത് പൂഴ്ത്തുകയായിരുന്നു ഈ മേലാളന്‍മാര്‍.
നികുതി തട്ടിപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരാജയപ്പെട്ട രാഷ്ട്രീയക്കാര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോവാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാര്‍ലിമെന്റിനോട് ആവശ്യപ്പെടുന്നുണ്ടല്ലോ?
വന്‍ കിട രാഷ്ട്രീയ നേതാക്കളുടെയല്ലാം ഉറ്റ സുഹൃത്തുക്കളാണ് ആ പട്ടികയിലുള്ളത്. എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പ്രസിദ്ധീകരിച്ചത്, വിവാദമായ ലഗാര്‍ദ് പട്ടിക തന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പുവരുത്തിയത്?
ഒരൊറ്റ രാഷ്ട്രീയനേതാവു പോലും പട്ടികയുടെ വിശ്വാസ്യതയില്‍ വിയോജിച്ചിട്ടില്ല. ആദ്യം ഞങ്ങള്‍ വിളിച്ചത്, വന്‍തുക പുറത്തു സൂക്ഷിക്കാന്‍ അനുവാദമുള്ള ഷിപ്പിങ് കമ്പനി ഉടമകളെയാണ്. അതിലെ ഉള്ളടക്കം അവര്‍ സ്ഥിരീകരിച്ചു. പിന്നെ, സ്വിസ് ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പിന്നെ, പട്ടികയിലുള്ളവരെ വിളിച്ചു.അവരെങ്ങിനെ പ്രതികരിക്കുന്നുവെന്ന് കാണാന്‍. തെളിവുകളുണ്ടായിട്ടും പാര്‍ലിമെന്റ് അംഗം ജോര്‍ജേസ് വോള്‍ഗറാകിസ് എല്ലാം അടച്ചുനിഷേധിച്ചു. അഭിഭാഷകനെന്ന നിലയില്‍ മറ്റു ചിലരുടെ പണം മാനേജ് ചെയ്യുകയായിരുന്നുവെന്നാണ്പ്രധാനമന്ത്രിയുടെ ഉപദേശകനായ അന്റോണിസ് സമാരസ് ന്യായീകരിച്ചത്.
ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമെന്നു തോന്നുന്നുണ്ടോ?
ഈ പട്ടിക ഉപയോഗിച്ച് കള്ളപ്പണക്കാരെ പിടിക്കാനാണ് ജര്‍മനി ശ്രമിച്ചത്. ഫ്രാന്‍സും സ്പെയിനുമെല്ലാം അതുതന്നെ ചെയ്തു. എന്നാല്‍, ഗ്രീസില്‍ പട്ടിക തന്നെ അപ്രത്യക്ഷമായി. എന്തുകൊണ്ട്? കാരണം, ഇവിടെ എല്ലാവരും പങ്കാളികളാണ്. രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം. നിയമലംഘനങ്ങളെ സാധുവാക്കാന്‍ മാത്രമാണ് നിയമങ്ങള്‍ ഉണ്ടാക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് നേതാവ് ഇവാഞ്ചലോസ് വെനിസെലോസ് ഈ വിഷയത്തില്‍ വിദഗ്ദനാണ്. എന്നാല്‍, ഒരാളും ഇതിനെക്കുറിച്ച് എഴുതുന്നേയില്ല.
 
ഇന്നലെ പണിമുടക്കിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍നിന്ന്

 
വാല്‍ക്കഷണം:
എല്ലാത്തിനുമപ്പുറം, ഇന്നത്തെ ഇന്ത്യനവസ്ഥകളെ സൂക്ഷ്മമായി വായിച്ചെടുക്കാനാവുന്ന പല സൂചനകളും ഗ്രീസില്‍നിന്നുള്ള ഈ വാര്‍ത്തകളിലുണ്ട്. ഉദാരവല്‍കരണത്തിന്റെ രണ്ടാം നിര ചെകുത്താന്‍മാരെ തുറന്നുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങിന്റെ ചെയ്തികളുടെ പല വശങ്ങള്‍ ഈ ഗ്രീക്ക് ദുരന്തകഥയില്‍ കാണാം. ഭരണകൂടവും കോര്‍പറേറ്റുകളും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ കഥ നമുക്കും ഏറെ പരിചിതമാണല്ലോ. സ്വിസ് ബാങ്ക് അക്കൌണ്ടുകളില്‍ പൂഴ്ത്തിവെക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരാത്ത ഈ ഇരുട്ടിലിരുന്ന് ഈ വാര്‍ത്തകള്‍ വായിച്ചെടുക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് ഒട്ടും ശുഭകരമായ കാര്യങ്ങളേയല്ല.

http://www.nalamidam.com/archives/16352

(നാലാമിടത്തില്‍ നിന്നും കോപ്പി ചെയ്തത്)

No comments:

Post a Comment